2012 ജനുവരി 13, വെള്ളിയാഴ്‌ച

നോക്കുകുത്തികള്‍

പണ്ട് വയലിലൂടെ കൃഷിസ്ഥലങ്ങളിലൂടെ നടക്കുമ്പോള്‍
പലയിടങ്ങളിലും കണ്ടിരുന്നു നോക്കുകുത്തികളെ,
ഇന്ന് വഴിയരികില്‍ തന്നെ കാണാം
മന:സാക്ഷി മരവിച്ചുപോയ നോക്കുകുത്തികളെ.
ചോര ചിന്തി മൃതപ്രായരായി വഴിയരികില്‍ കിടക്കുന്ന -
കൂടപ്പിറപ്പിനെ കണ്ടിട്ടുംകാണാതെ പോകുന്നവര്‍,
സ്നേഹത്തിനുപോലും വില പേശുന്ന കാലത്ത് -
പണം കൊടുത്ത് വാങ്ങിയ സ്നേഹം
അലങ്കാരമായി കാണുന്നവര്‍,

കാലാന്തരങ്ങളില്‍ കഥയറിയാതെ ആട്ടം കണ്ടു നിന്നവര്‍
സ്വയമറിയാതെ പല വേഷങ്ങള്‍-
കെട്ടി ഒരുനാള്‍ പിണം ആകവേ അതും കണ്ടു നിന്നു,
ഹാ കഷ്ടം എന്ന് പതിവായ്‌ ജപിച്ചു
പിന്നെയാ വാക്ക് മറവിയ്ക്കു ബലികൊടുത്തു-
പിന്നെയും കണ്ടു നില്പതു പല കാഴ്ചകള്‍.

പണ്ട് വയലിലൂടെ കൃഷിസ്ഥലങ്ങളിലൂടെ നടക്കുമ്പോള്‍
പലയിടങ്ങളിലും കണ്ടിരുന്നു നോക്കുകുത്തികളെ,
ഇന്ന് വഴിയരികില്‍ തന്നെ കാണാം
മന:സാക്ഷി മരവിച്ചുപോയ നോക്കുകുത്തികളെ.

2011 ഡിസംബർ 8, വ്യാഴാഴ്‌ച

നീ നിശീഥത്തിന്റെ കൂട്ടുകാരി ...


നീ ഉറങ്ങുന്നത് നിലാവിനൊപ്പം , നിലാവുണരുമ്പോള്‍ നിന്നോട് കൂട്ടുകൂടാന്‍ തിങ്കളും വിണ്ണിലേയ്ക്ക് കണ്പാര്തിരിക്കുന്ന നക്ഷത്രജാലങ്ങളും , നിന്റെ ഏകാന്തതയ്ക്ക് കൂട്ട് നിശീഥത്തിന്റെ ശ്യാമവര്‍ണ്ണങ്ങള്‍ , നിനക്കൊപ്പം മൂളിപ്പാടാന്‍ ചീവീടുകളും തെന്നല്‍ തലോടുമ്പോള്‍ മൃദുവായ് മൂളുന്ന ഇല്ലിക്കാടുകളും , നിന്റെ രാക്കനവുകള്‍ക്കൊപ്പം രാപ്പാടികളുടെ ചിറകൊച്ചകള്‍ .
നിനക്ക് രാവിനോട്‌ പ്രിയം തോന്നിയത് എന്നുമുതല്‍ ആയിരുന്നു ?
പകലിന്റെ കപടനാട്യങ്ങള്‍ കണ്ടു മടുത്തിട്ടയിരുന്നുവോ?
എന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയേകാന്‍ മടിച്ചു നീ മൌനത്തെ കൂട്ടുപിടിച്ചപ്പോള്‍ ഞാന്‍ എന്റെ ഊഹങ്ങളിലൂടെ അതിനു മറുപടി തേടിയുള്ള യാത്ര തുടങ്ങി പക്ഷെ എന്നിട്ടും ബാക്കിയാകുന്നത് ഒരു പിടി ചോദ്യങ്ങളും സന്ദേഹങ്ങളും മാത്രം.
മൌനത്തെ കൂട്ടുപിടിച്ച് ഏകാന്തതയില്‍ അലിഞ്ഞു നീ ഇരിക്കുന്ന നേരം ഞാന്‍ കരുതിയത്‌ രാവിന്റെ ശ്യാമവര്‍ണ്ണങ്ങളെ നീ പ്രണയിക്കുകയായിരുന്നു എന്നായിരുന്നു.
നിലാവിനെ തലോടി എത്തുന്ന തെന്നലില്‍ നീ പുളകിതയാകുമ്പോള്‍ നീ നിലാവിന്റെ കുളിരിനെ ആണ് പ്രണയിക്കുന്നത്‌ എന്നും ഞാന്‍ സംശയിച്ചു

എല്ലാം വെറും സന്ദേഹങ്ങള്‍ മാത്രമായി എന്നില്‍ അവശേഷിക്കവേ കാര്‍മേഘങ്ങള്‍ മൂടി നിലാവ് മാഞ്ഞപ്പോള്‍ ഇമ ചിമ്മാതെ അലക്ഷ്യമായി നിന്റെ മിഴികള്‍ സ്മൃതികളെ തേടുകയായിരുന്നുവോ അതോ ശ്യാമ വര്‍ണ്ണങ്ങള്‍ കൊണ്ട് നെയ്തെടുത്ത സ്വപ്ന ചിറകുകളെ അരിഞ്ഞെടുത്ത പകല്‍ വേളകളെ മായ്ച്ച അന്ധകാരത്തിനോപ്പം അലസഗമനത്തിലായിരുന്നോ

നിന്റെ നിശാ സ്വപ്നങ്ങളെ കുറിച്ചുള്ള ചിന്തകള്‍ സൃഷ്ടിച്ച ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍ എപ്പോഴോ ഞാന്‍ അത് മനസ്സിലാക്കി

എന്നും പകല്‍ വേളകളെയും ,പകല്‍വെട്ടത്തില്‍ നിനക്ക് മുകളില്‍ വട്ടമിട്ടു പറക്കുന്ന കഴുകന്മാരെയും നിന്റെ മാംസത്തിനായി കണ്ണ് കൂര്‍പ്പിച്ചിരിക്കുന്ന ചെന്നായ്കളെയും നീ ഭയപ്പെടുന്നു എന്നും രാവിന്റെ നിശബ്ദത അത് നല്‍കുന്ന ശാന്തത നിന്റെ മനസ്സിന് സ്വസ്ഥിയെകുന്നു എന്നും.
പകല്‍ വേളകളിലെ ശബ്ദ കോലാഹലങ്ങളെക്കാള്‍ രാവിന്റെ നിശബ്ദതയും നിലാവിന്റെ ശാന്തതയും ഇഷ്ടപ്പെടുന്ന നീ എന്തിനു ഇനി ഭയപ്പെടണം അകാരണമായ ഒരു ഭയം മൂലം നീ സൃഷ്ടിച്ചെടുത്തത് നിന്റേതു മാത്രമായ ഒരു ലോകം ആയിരുന്നില്ലേ, അവിടെ പകലിനെ കണ്ണടച്ചിരുട്ടാക്കി നിലാവിനോട് ചങ്ങാത്തം കൂടി ഏകാന്തതയ്ക്ക് കൂട്ടിരുന്ന് ഇനിയും നിന്റെ ദിനങ്ങളുടെ തുടര്‍ച്ച.........................................

2011 ഫെബ്രുവരി 14, തിങ്കളാഴ്‌ച

മഴ

ഏകാന്തതയുടെ ഭ്രാന്തമായ നിമിഷങ്ങളില്‍ എനിക്ക് കൂട്ടായ് പകല്‍ മഴകള്‍ പെയ്തു തോര്‍ന്നിരുന്നു, നിദ്രയില്ലാത്ത രാവുകളില്‍ കൂട്ടിനു രാത്രി മഴയുടെ ശാന്ത സംഗീതവും ഉണ്ടായിരുന്നു, എന്നെ തേടി എത്തിയ കിനാവുകളില്‍ മഴനൂലുകള്‍ പാറിക്കളിക്കുന്നുണ്ടായിരുന്നു, അത് കൊണ്ടായിരിക്കാം ഞാന്‍ ഇപ്പോള്‍ മഴയെ പ്രണയിച്ചു തുടങ്ങിയത്.

2011 ജനുവരി 16, ഞായറാഴ്‌ച

പുനര്‍ജന്മം

ഇതൊരു പുനര്‍ജന്മമാണ്‌ ,വിസ്മൃതിയിലാണ്ടു പോയ ചില സംസ്കാരങ്ങളുടെ,
ഇന്നലെകളില്‍ മാത്രം ഒതുങ്ങി കഴിഞ്ഞ ചില-
നല്ല ശീലങ്ങളുടെ പുനര്‍ജ്ജന്മം


മനുഷ്യരുടെ ദുരയ്ക്ക് അടിപ്പെട്ടു ജീര്‍ണ്ണിച്ച പ്രകൃതിയുടെ,
ഇടയ്ക്കെപ്പോഴോ ഗതി മാറിപ്പോയ ഋതുക്കളുടെയുംപുനര്‍ജ്ജന്മം
ദുര മൂത്ത് കൊല ചെയ്യപ്പെട്ട ആറിന്റെയും
,ആറില്‍ നിന്നുയര്‍ന്നിരുന്ന വഞ്ചിപ്പാട്ടിന്റെയുംപുനര്‍ജ്ജന്മം
സ്മൃതികളില്‍ നിന്നുയരുന്ന കിളി നാദങ്ങളുടെയും ,
കിളികള്‍ക്ക് ചേക്കേറാന്‍ ഇടം നല്‍കിയിരുന്ന വനങ്ങളുടെയും പുനര്‍ജ്ജന്മം

കോണ്‍ക്രീറ്റ് കാടുകളായ് രൂപാന്തരപ്പെട്ട വയലുകളുടെയും
വയലില്‍ നിന്ന് ഉയര്‍ന്നിരുന്ന കൊയ്ത്തു പാട്ടിന്റെയും
പുനര്‍ജ്ജന്മം

അതെ ഇതൊരു പുനര്‍ജ്ജന്മമാണ്‌
ഇന്നലെകളില്‍ പാഴായിപ്പോയ പ്രതീക്ഷകളുടെ
പുനര്‍ജ്ജന്മം

പുനര്‍ജ്ജനി തേടി അലഞ്ഞിരുന്ന പ്രതീക്ഷകളുടെപുനര്‍ജ്ജന്മം

2011 ജനുവരി 5, ബുധനാഴ്‌ച

സ്വാര്ത്ഥന്‍

ചില നിസ്വാര്‍ത്ഥര്‍ നീ സ്വാര്ത്ഥന്‍ ആണെന്ന് പറയുന്നു.
പക്ഷെ എനിയ്കറിയാം നിന്റെ സ്വാര്‍ത്ഥത എന്തെന്ന്.

നിന്റെ വിശപ്പ്‌ മാറ്റിവെച്ച് നീ നാഥനില്ലത്തവരുടെ വിശപ്പകറ്റുന്നതും,
അവരുടെ വേദന ആരുമറിയാതെ നീ പങ്കിട്ടെടുത്തതും ആരുമറിയാതെ നീ -
അവരില്‍ ഒരാള്‍ ആയതും നിന്റെ സ്വാര്‍ത്ഥത കൊണ്ടായിരുന്നു

നീ ഒരു പിശുക്കന്‍ ആണെന്ന് അവര്‍ പറയുന്നു
പക്ഷെ നിന്റെ പിശുക്ക് ചിലരുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നെന്നും
അവയ്ക്ക് ചിറകുകള്‍ സമ്മാനിച്ചു എന്നും അവ പറന്നു പറന്നു ഉയരങ്ങള്‍ കീഴടക്കിയതും-.
ഞാന്‍ അറിഞ്ഞു ഇതും നിന്റെ സ്വാര്‍ത്ഥത

പക്ഷെ ഞാന്‍ അറിയുന്നു നിന്റെ സ്വാര്ത്ഥതയില്‍ നീ ആനന്ദം കണ്ടെത്തുന്നു എന്നത്
നിന്റെ ദുഃഖങ്ങള്‍ അവരുടെ ആനന്ദമായപ്പോള്‍ അതോര്‍ത്തു നീ സംതൃപ്തനായതും നിന്റെ സ്വാര്ത്ഥത കൊണ്ടാണ്
ആരോരുമറിയാതെ ചില നന്മകള്‍ മനസ്സില്‍ സൂക്ഷിച്ചതും ചില നന്മകള്‍ക്ക് നിമിത്തമായതും
നിന്റെ സ്വാര്ത്ഥത കൊണ്ടാണ്

നിന്റെ മഹത്വം അറിയാത്തവന്‍ അത്രെ നിസ്വാര്ത്ഥന്‍
അങ്ങിനെ എങ്കില്‍ ഞാന്‍ സ്വാര്ത്ഥന്‍ ആണ്

സ്വാര്ത്ഥന്റെ ,ലുബ്ദന്റെ, ധാരാളിയുടെ അങ്ങിനെ ഞാന്‍ അറിയാത്ത-
പല മുഖം മൂടികളും നിനക്കാവശ്ശ്യമായിരുന്നോ ,
നിന്റെ മഹത്വം മൂടിവെയ്ക്കപ്പെടുന്നത്‌ അത് ഈ ലോകം അറിയാതെ പോകുന്നത്
നിന്റെ സ്വാര്ത്ഥത കൊണ്ട് മാത്രമാണ്

ഇത് എനിയ്ക്ക് വിളിച്ചു പറയാതിരിക്കാന്‍ ആകില്ല കാരണം നിന്നെ പോലെ ഉള്ളവരെ
ഈ സമൂഹത്തിനു ആവശ്യമുണ്ട് .
നിന്നെപ്പോലെ ഉള്ള ഒരു കൂട്ടം ഇനിയുള്ള തലമുറകളായി വളരട്ടേ എന്നത് എന്റെ സ്വപ്നമാണ്
എന്റെ സ്വാര്ത്ഥതയാണ്

2011 ജനുവരി 4, ചൊവ്വാഴ്ച

മതവും രാഷ്ട്രീയവും

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈ ഭൂമിയില്‍ ജീവിച്ചിരുന്ന ഒരു മഹാത്മാവ് പറഞ്ഞു "മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി " എന്ന് മതങ്ങളുടെ, വിശ്വാസങ്ങളുടെ പേരില്‍ തമ്മിലടിക്കുന്ന ഈ നാട്ടുകാര്‍ക്കിടയില്‍ ഇത്രയും നല്ലൊരു ആശയം പ്രചരിപ്പിച്ച അദ്ദേഹം എല്ലാവരും ഒരു ശക്തിയെ വിവിധ നാമങ്ങളില്‍ വിവിധ രൂപങ്ങളില്‍ ആരാധിച്ചു പോരുന്നു എന്നസത്യം മനസ്സിലാക്കി ഒരുമയോടെ ജീവിക്കാന്‍ ആഹ്വാനം ചെയ്തു എന്നിട്ടും മത വിശ്വാസ്സങ്ങള്‍ തമ്മിലടി തുടരുന്നു.മതങ്ങളുടെ പേരില്‍ തമ്മില്‍ പോരടിച്ചിരുന്നവര്‍ ഇന്ന് രാഷ്ട്രീയം എന്‍ന്നു പറഞ്ഞു വാളെടുക്കുന്നു. ഏതു പാര്‍ടിയുടെ ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്ന പൊതു ജനങ്ങളെയും കണക്കില്‍ എടുത്ത് പാര്‍ട്ടി ഏതായാലും പൊതു ജനം നന്നായാല്‍ മതി എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ കക്ഷികളെയും നമുക്ക് കാണാന്‍ കഴിയുന്നില്ല . അത് കൊണ്ട് തന്നെ നമ്മുടെ നാട്ടില്‍ ഒരു രാഷ്ട്രീയ കക്ഷികളോടും ആഭിമുഖ്യം പുലര്‍ത്താന്‍ കഴിയാത്ത ഒരു അവസ്ഥയാണ്‌ സംജാതമായിരിക്കുന്നത്. പാര്‍ട്ടി ഏതായാലും സ്വന്തം പോക്കറ്റ്‌ വീര്‍ത്താല്‍ മതി എന്ന് കരുതുന്ന രാഷ്രീയ നേതാക്കള്‍ ഇടയ്കിടെ അണികളുടെ കണ്ണില്‍ പൊടിയിട്ടു കാലുമാറുന്നു. മറ്റു ചിലര്‍ മറ്റു രാഷ്ട്രീയ കക്ഷികളെ അരച്ച് കലക്കി സ്വന്തം പ്രതിചായക്കൊപ്പം പാര്‍ടിയുടെ പ്രതിച്ഛായ കൂടി നന്നാകാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നു .പൊതു ജനങ്ങള്കിടയില്‍ ചെന്ന് അവരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടു അവര്‍ക്ക് സ്വാന്തനം നല്‍കുകയും അവര്‍ക്ക് നിഷേധിക്കപെട്ട അവര്‍ അര്‍ഹിക്കുന്ന അവകാശങ്ങള്‍ അവര്‍ക്ക് നേടികൊടുക്കുകയും അവരുടെ ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യുന്നതിനുള്ള പ്രവര്‍ത്തനം ആണ് യഥാര്‍ത്ഥ ജനസേവനം ഇത്തരത്തില്‍ ജനങ്ങളെ സേവിക്കുന്നവരെ കാണണമെങ്കില്‍ മഷി ഇട്ടു നോകെണ്ടിവരുംആദര്‍ശങ്ങള്‍ക്കും ആശയങ്ങള്‍ക്കും പകരം ഇന്ന് ഗുണ്ടായിസത്തിലൂടെ ആണ് ഇന്ന് ഓരോ രാഷ്ട്രീയ കക്ഷികളും വളര്‍ന്നു വരുന്നത് പാവപെട്ടവന്റെ കഞ്ഞിയില്‍ കല്ലുവാരി ഇടാനും പിച്ച പാത്രത്തില്‍ കയ്യിട്ടു വാരാനും മാത്രം പ്രവര്‍ത്തിക്കുന്ന ഇത്തരക്കാരോട് നമുക്ക് എങ്ങിനെ കൂറ് പുലര്‍ത്താന്‍ കഴിയും ഇവര്‍ തമ്മില്‍ തല്ലാന്‍ വാളെടുക്കുന്നതിനു പകരം പാവപെട്ടവന്റെ അവകാശങ്ങള്‍ക്ക് വേണ്ടി വാലെടുത്തിരുന്നെങ്കില്‍ നമുക്ക് അതിനെ ന്യായീകരിക്കമായിരുന്നു. ആശയ വൈരുദ്യങ്ങളുടെ പേര് പറഞ്ഞു കൂടപ്പിറപ്പിനെ അരിഞ്ഞു തള്ളുന്നതാണോ രാഷ്ട്രീയം വോട്ടിനു വേണ്ടി , വോട്ടു മാത്രം ലക്‌ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ അതിനു വേണ്ടി ഐക്യത്തോടെ ജീവിക്കുന്ന ഭിന്ന മതവിശ്വാസികളെ തമ്മിലടിപ്പിക്കുന്നു. അഴിമതിയുടെ, തമ്മില്‍ തല്ലിന്റെ കുതികാല്‍ വെട്ടിന്റെ രാഷ്ട്രീയം അതാണ് നമ്മുടെ നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്നത്. ഹര്‍ത്താലും ബന്ദും കൊള്ളയും കൊള്ളിവെപ്പും കൈമുതലാക്കി സ്വാര്‍ത്ഥ താല്പര്യങ്ങള്‍ സംരക്ഷിക്കാനായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നേതാകന്മാരെയും രാഷ്ട്രീയ കക്ഷികളെയും ഒറ്റപ്പെടുത്തേണ്ടത് സ്വതന്ത്രമായി ചിന്തിക്കുകയും നാടിന്റെ ഉയര്‍ച്ച സ്വപ്നം കാണുകയും ചെയ്യുന്ന ഓരോരുത്തരുടെയും പ്രാരംഭ പ്രവര്‍ത്തനമായി തീര്‍ന്നിരിക്കുകയാണ് ഇന്ന് .

മഴ നനഞ്ഞ ഇന്നലെകളില്‍ നിന്ന്.......


പതിവ് പോലെ അന്നും വീട്ടില്‍ വഴക്കാണ് അമ്മയോട് വഴക്കടിച്ചതിന്റെ വാശിയോടെ മുറ്റത്തേയ്ക്ക് ഇറങ്ങിയതായിരുന്നു സാധാരണ വഴക്കിട്ടാല്‍ വീട്ടില്‍ നിന്ന് ഇറങ്ങി വയലിലേയ്ക്ക് പോകുകയാണ് പതിവ് വയലരികിലെ കൊച്ചു തോടിനു കുറുകെയുള്ള പാലത്തിനു മുകളില്‍ അല്ലെങ്കില്‍ നീലേത്തോടിന്റെ അരികിലുള്ള വയല്‍ വരമ്പില്‍ അതുമല്ലെങ്കില്‍ സൈക്കിളും എടുത്തൊരു ദൂരയാത്ര അത് വാശി തീരും വരെ പോകും പിന്നെ തിരിച്ചു വരാന്‍ ആണ് പാടുപെടുക ഇങ്ങനെ എല്ലാം ആണ് സ്വതവേ ഞാന്‍ എന്റെ വാശി തീര്‍ക്കാരുള്ളത് .
അന്നും വാശിയെടുത്തു പുറത്തേയ്ക്ക് ഇറങ്ങിയതായിരുന്നു പക്ഷെ പുറത്തേയ്ക്ക് ഇറങ്ങിയതും നല്ലൊരു കുളിര്‍മയുള്ള കാറ്റ് അതിനു അകമ്പടിയായി ചെറുമഴത്തുള്ളികളും എത്തി അതോടെ ഞാന്‍ ഉമ്മറപ്പടിയില്‍ ഇരുന്നു . ചാറ്റല്‍ മഴ പതിയെ പെരുമഴയായി കുറച്ചു നിമിഷങ്ങള്‍ നീണ്ടു നിന്ന മഴ പതിയെ വിട വാങ്ങി മഴ തോര്‍ന്നിട്ടും മരം പെയ്യുന്നതും നോക്കി ഞാന്‍ ഇരിയ്ക്കെ മുടാതെ തെച്ചി ചെടികള്‍ക്ക് ഇടയില്‍ നിന്ന് ഒരു കൊച്ചു പക്ഷിക്കൂട്ടം പാറിയകന്നു.

അമ്മയോട് വഴക്കിട്ടു ഇറങ്ങിയതല്ലേ അപ്പോള്‍ അതിന്റെ പരിഭവം അമ്മയോട് കാണിക്കണം ഞാന്‍ അങ്ങിനെയാണ് വഴക്ക് കഴിഞ്ഞു വന്നാലും ചുമ്മാ മുഖം വീര്‍പ്പിച്ചിരിയ്ക്കും അമ്മയെ ശുണ്ഠി പിടിപ്പിക്കാന്‍ വേണ്ടി മാത്രം . കുറെ നേരം ഗൌരവം നടിച്ചു കഴിഞ്ഞാല്‍ പിന്നെ വീണ്ടും ഞാനും അമ്മയും സുഹൃത്തുക്കള്‍ ആയി. അന്നും അതുപോലെ മുഖം വീര്‍പ്പിച്ചിരിയ്ക്കാന്‍ തയ്യാറായി നില്കുമ്പോള്‍ ആണ് വെറുതെ വയലിലേയ്ക്ക് ഒന്നിറങ്ങിയാലോ എന്ന ചിന്തയുദിച്ചത്‌ പിന്നെ ഒന്നും ആലോചിച്ചില്ല നേരെ വയലിലേയ്ക്ക് വെച്ചുപിടിച്ചു . നേരെ നടന്നത് നീലേത്തോടിന്റെ അരികിലുള്ള വയല്‍ വരമ്പിലേയ്ക്ക് അവിടെ കുറച്ചുനേരം ഇരുന്നു. മനസ്സ് തിളച്ചുമറിയുമ്പോള്‍ എല്ലാം ഞാന്‍ ഇവിടെ വന്നിരിയ്ക്കാരുണ്ട് അതും വേനല്‍ കാലങ്ങളില്‍ മഴക്കാലം തുടങ്ങിയാല്‍ വയല്‍ നിറയെ വെള്ളം കയറും. വയലിന് നടുവിലൂടെ പോകുന്ന കൊച്ചു റോഡും വെള്ളത്തിനടിയില്‍ ആയിരിയ്ക്കും പക്ഷെ പാലത്തിന്റെ കൈവരിയ്ക്ക് ഒപ്പമേ വെള്ളം കാണൂ, മഴക്കാലത്ത് ഒഴിവു കിട്ടുമ്പോള്‍ അവിടെ ചെന്ന് നില്‍ക്കാറുണ്ട് ചിലപ്പോള്‍ പാലത്തിനു മുകളില്‍ നിന്ന് തോട്ടിലേയ്ക്കു ചാടി നീന്താന്‍ എത്തുന്നവരും അവിടെ ഉണ്ടാകാറുണ്ട്, ഇങ്ങനെ എല്ലാം ചിന്തിച്ചിരിയ്ക്കെ മഴത്തുള്ളികള്‍ വന്നെന്നെ വീണ്ടും തൊട്ടുവിളിച്ചു. ഈ നീലേത്തോടിന്റെ അരികത്തെ വയല്‍വരമ്പില്‍ ഇരുന്നു വയലില്‍ പെയ്യുന്ന ചാറ്റല്‍മഴയുടെ സംഗീതം ആസ്വദിയ്ക്കാന്‍ എന്ത് രസമായിരുന്നെന്നോ. പക്ഷെ ആ സംഗീതം പതിയെ നിലച്ചു. പിന്നെ വയലില്‍ നിന്നും സംഗീതം ഉയര്‍ന്നു. ചീവീടുകള്‍ മാക്രികള്‍ അങ്ങിനെ പലരും ചേര്‍ന്നൊരു മത്സരം അതിനിടയില്‍ ഒരു കൊറ്റി പറന്നു വന്നു ഒറ്റക്കാലില്‍ തപസ്സു തുടങ്ങി. അതിനടുത്ത്‌ പായലിന് മുകളിലായി ഇരയെ കാത്തു കണ്ണ് കൂര്‍പ്പിച്ചിരിക്കുന്ന ഒരു നീലപ്പൊന്മാന്‍ ആമ്പല്‍ക്കൂട്ടത്തിനിടയിലൂടെ നീന്തി തുടിച്ചിരുന്ന അരങ്ടകള്‍ പെട്ടെന്ന് വെള്ളത്തിലേയ്ക്ക് ഊളിയിട്ടു പോയി .കുറച്ചു കഴിഞ്ഞു വീണ്ടും പൊങ്ങി വന്നു. അരങ്ടകളും കൊറ്റിക്കൂട്ടങ്ങളും എല്ലാം അവിടെ നിരന്നു അത് അവരുടെ ലോകം അവയില്‍ നിന്നുയരുന്ന കളകളനാദങ്ങള്‍ ഇളംകാറ്റില്‍ അലിഞ്ഞ് വയല്‍ വരമ്പുകളേയും പുല്‍ക്കൊടികളെയും തഴുകി തലോടി പോകവേ തോട്ടിലെ വെള്ളത്തെ തൊട്ടു തൊട്ടില്ല എന്ന രീതിയില്‍ ഒരു പക്ഷിക്കൂട്ടം പാറിയകന്നു. ഞാന്‍ എന്റെ എല്ലാ കാഴ്ചകളെയും അവഗണിച്ചു വീട്ടിലേയ്ക്ക് മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ വീണ്ടും മഴ വന്നു ആ മഴ ആസ്വദിച്ചു നില്‍ക്കുമ്പോള്‍ ആണ് അതിനു അകമ്പടിയായി ഇടിയും മിന്നലും എത്തിയത് പിന്നെ അവിടെ നില്ക്കാന്‍ എന്റെ ധൈര്യം എന്നെ അനുവദിച്ചില്ല നേരെ വീട്ടിലേയ്ക്ക് പോയി. അവിടെ അമ്മ ചോറ് വിളമ്പി കാത്തിരിക്കുന്നുണ്ടായിരുന്നു , ഞാന്‍ ചുമ്മാ പിണക്കം നടിച്ചു പക്ഷെ അധികനേരം ഒന്നും ഉണ്ടായില്ല കാരണം പിന്നെ പട്ടിണി കിടക്കേണ്ടി വരുമേയ്......