2011 ജനുവരി 4, ചൊവ്വാഴ്ച

മഴ നനഞ്ഞ ഇന്നലെകളില്‍ നിന്ന്.......


പതിവ് പോലെ അന്നും വീട്ടില്‍ വഴക്കാണ് അമ്മയോട് വഴക്കടിച്ചതിന്റെ വാശിയോടെ മുറ്റത്തേയ്ക്ക് ഇറങ്ങിയതായിരുന്നു സാധാരണ വഴക്കിട്ടാല്‍ വീട്ടില്‍ നിന്ന് ഇറങ്ങി വയലിലേയ്ക്ക് പോകുകയാണ് പതിവ് വയലരികിലെ കൊച്ചു തോടിനു കുറുകെയുള്ള പാലത്തിനു മുകളില്‍ അല്ലെങ്കില്‍ നീലേത്തോടിന്റെ അരികിലുള്ള വയല്‍ വരമ്പില്‍ അതുമല്ലെങ്കില്‍ സൈക്കിളും എടുത്തൊരു ദൂരയാത്ര അത് വാശി തീരും വരെ പോകും പിന്നെ തിരിച്ചു വരാന്‍ ആണ് പാടുപെടുക ഇങ്ങനെ എല്ലാം ആണ് സ്വതവേ ഞാന്‍ എന്റെ വാശി തീര്‍ക്കാരുള്ളത് .
അന്നും വാശിയെടുത്തു പുറത്തേയ്ക്ക് ഇറങ്ങിയതായിരുന്നു പക്ഷെ പുറത്തേയ്ക്ക് ഇറങ്ങിയതും നല്ലൊരു കുളിര്‍മയുള്ള കാറ്റ് അതിനു അകമ്പടിയായി ചെറുമഴത്തുള്ളികളും എത്തി അതോടെ ഞാന്‍ ഉമ്മറപ്പടിയില്‍ ഇരുന്നു . ചാറ്റല്‍ മഴ പതിയെ പെരുമഴയായി കുറച്ചു നിമിഷങ്ങള്‍ നീണ്ടു നിന്ന മഴ പതിയെ വിട വാങ്ങി മഴ തോര്‍ന്നിട്ടും മരം പെയ്യുന്നതും നോക്കി ഞാന്‍ ഇരിയ്ക്കെ മുടാതെ തെച്ചി ചെടികള്‍ക്ക് ഇടയില്‍ നിന്ന് ഒരു കൊച്ചു പക്ഷിക്കൂട്ടം പാറിയകന്നു.

അമ്മയോട് വഴക്കിട്ടു ഇറങ്ങിയതല്ലേ അപ്പോള്‍ അതിന്റെ പരിഭവം അമ്മയോട് കാണിക്കണം ഞാന്‍ അങ്ങിനെയാണ് വഴക്ക് കഴിഞ്ഞു വന്നാലും ചുമ്മാ മുഖം വീര്‍പ്പിച്ചിരിയ്ക്കും അമ്മയെ ശുണ്ഠി പിടിപ്പിക്കാന്‍ വേണ്ടി മാത്രം . കുറെ നേരം ഗൌരവം നടിച്ചു കഴിഞ്ഞാല്‍ പിന്നെ വീണ്ടും ഞാനും അമ്മയും സുഹൃത്തുക്കള്‍ ആയി. അന്നും അതുപോലെ മുഖം വീര്‍പ്പിച്ചിരിയ്ക്കാന്‍ തയ്യാറായി നില്കുമ്പോള്‍ ആണ് വെറുതെ വയലിലേയ്ക്ക് ഒന്നിറങ്ങിയാലോ എന്ന ചിന്തയുദിച്ചത്‌ പിന്നെ ഒന്നും ആലോചിച്ചില്ല നേരെ വയലിലേയ്ക്ക് വെച്ചുപിടിച്ചു . നേരെ നടന്നത് നീലേത്തോടിന്റെ അരികിലുള്ള വയല്‍ വരമ്പിലേയ്ക്ക് അവിടെ കുറച്ചുനേരം ഇരുന്നു. മനസ്സ് തിളച്ചുമറിയുമ്പോള്‍ എല്ലാം ഞാന്‍ ഇവിടെ വന്നിരിയ്ക്കാരുണ്ട് അതും വേനല്‍ കാലങ്ങളില്‍ മഴക്കാലം തുടങ്ങിയാല്‍ വയല്‍ നിറയെ വെള്ളം കയറും. വയലിന് നടുവിലൂടെ പോകുന്ന കൊച്ചു റോഡും വെള്ളത്തിനടിയില്‍ ആയിരിയ്ക്കും പക്ഷെ പാലത്തിന്റെ കൈവരിയ്ക്ക് ഒപ്പമേ വെള്ളം കാണൂ, മഴക്കാലത്ത് ഒഴിവു കിട്ടുമ്പോള്‍ അവിടെ ചെന്ന് നില്‍ക്കാറുണ്ട് ചിലപ്പോള്‍ പാലത്തിനു മുകളില്‍ നിന്ന് തോട്ടിലേയ്ക്കു ചാടി നീന്താന്‍ എത്തുന്നവരും അവിടെ ഉണ്ടാകാറുണ്ട്, ഇങ്ങനെ എല്ലാം ചിന്തിച്ചിരിയ്ക്കെ മഴത്തുള്ളികള്‍ വന്നെന്നെ വീണ്ടും തൊട്ടുവിളിച്ചു. ഈ നീലേത്തോടിന്റെ അരികത്തെ വയല്‍വരമ്പില്‍ ഇരുന്നു വയലില്‍ പെയ്യുന്ന ചാറ്റല്‍മഴയുടെ സംഗീതം ആസ്വദിയ്ക്കാന്‍ എന്ത് രസമായിരുന്നെന്നോ. പക്ഷെ ആ സംഗീതം പതിയെ നിലച്ചു. പിന്നെ വയലില്‍ നിന്നും സംഗീതം ഉയര്‍ന്നു. ചീവീടുകള്‍ മാക്രികള്‍ അങ്ങിനെ പലരും ചേര്‍ന്നൊരു മത്സരം അതിനിടയില്‍ ഒരു കൊറ്റി പറന്നു വന്നു ഒറ്റക്കാലില്‍ തപസ്സു തുടങ്ങി. അതിനടുത്ത്‌ പായലിന് മുകളിലായി ഇരയെ കാത്തു കണ്ണ് കൂര്‍പ്പിച്ചിരിക്കുന്ന ഒരു നീലപ്പൊന്മാന്‍ ആമ്പല്‍ക്കൂട്ടത്തിനിടയിലൂടെ നീന്തി തുടിച്ചിരുന്ന അരങ്ടകള്‍ പെട്ടെന്ന് വെള്ളത്തിലേയ്ക്ക് ഊളിയിട്ടു പോയി .കുറച്ചു കഴിഞ്ഞു വീണ്ടും പൊങ്ങി വന്നു. അരങ്ടകളും കൊറ്റിക്കൂട്ടങ്ങളും എല്ലാം അവിടെ നിരന്നു അത് അവരുടെ ലോകം അവയില്‍ നിന്നുയരുന്ന കളകളനാദങ്ങള്‍ ഇളംകാറ്റില്‍ അലിഞ്ഞ് വയല്‍ വരമ്പുകളേയും പുല്‍ക്കൊടികളെയും തഴുകി തലോടി പോകവേ തോട്ടിലെ വെള്ളത്തെ തൊട്ടു തൊട്ടില്ല എന്ന രീതിയില്‍ ഒരു പക്ഷിക്കൂട്ടം പാറിയകന്നു. ഞാന്‍ എന്റെ എല്ലാ കാഴ്ചകളെയും അവഗണിച്ചു വീട്ടിലേയ്ക്ക് മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ വീണ്ടും മഴ വന്നു ആ മഴ ആസ്വദിച്ചു നില്‍ക്കുമ്പോള്‍ ആണ് അതിനു അകമ്പടിയായി ഇടിയും മിന്നലും എത്തിയത് പിന്നെ അവിടെ നില്ക്കാന്‍ എന്റെ ധൈര്യം എന്നെ അനുവദിച്ചില്ല നേരെ വീട്ടിലേയ്ക്ക് പോയി. അവിടെ അമ്മ ചോറ് വിളമ്പി കാത്തിരിക്കുന്നുണ്ടായിരുന്നു , ഞാന്‍ ചുമ്മാ പിണക്കം നടിച്ചു പക്ഷെ അധികനേരം ഒന്നും ഉണ്ടായില്ല കാരണം പിന്നെ പട്ടിണി കിടക്കേണ്ടി വരുമേയ്......

1 അഭിപ്രായം:

Unknown പറഞ്ഞു...

valare manoharamaaya ezhuth, it feels alot